
തിരുവനന്തപുരം: ഇത് ന്യൂ നോർമൽ കേരളമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന നിയമസഭയിൽ 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിക്കവെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണ് എന്നതുൾപ്പെടെ രൂക്ഷമായ വിമർശനമാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഉയർത്തിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക മാനേജ്മെന്റിന്റെ മികവ് കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര അവഗണനകൾക്കിടയിലും സംസ്ഥാനത്തിന് പിടിച്ചുനിൽക്കാനായെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. വായ്പാ പരിധി കുറച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അന്ത്യം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സുരക്ഷാ പെൻഷന് 3820 കോടി നീക്കിവെച്ചതായി മന്ത്രി ബജറ്റ് അവതരിപ്പിക്കവെ പ്രഖ്യാപിച്ചു. ക്ഷേമപെൻഷന് 14,500 കോടിയും കണക്ട് സ്‌കോളർഷിപ്പിന് 400 കോടിയും നീക്കിവെച്ചുവെന്നും ധനമന്ത്രി അറിയിട്ടു. ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടി. ആശവർക്കർമാർക്ക് പുറമേ അങ്കണവാടി ജീവനക്കാർക്കും സാക്ഷരതാ പ്രേരക്മാർക്കും 1000 രൂപ വർധിപ്പിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ കടം താങ്ങാനാവുന്ന പരിധിക്കുള്ളിലാണ്. കേരളത്തിന്റെ കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം കുറയ്ക്കാൻ കഴിഞ്ഞു. 152645 കോടിരൂപ തനത് നികുതി വരുമാനത്തിലും നികുതിയിതര വരുമാനത്തിലുമായി അഞ്ചുവർഷംകൊണ്ട് പിരിച്ചെടുക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.











